ഇത് നമ്മുടെ നാട്ടിലോ..? മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് കണ്ട മലയാളികൾ ഞെട്ടി
വെബ് ഡസ്ക്
ആരോഗ്യ രംഗത്ത് കേരളം എന്നും ലോകത്തിന് മാതൃകയായിരുന്നു. നിപ്പയെ തുരത്തിയോടിച്ച് ലോകത്തെ ഞെട്ടിച്ച ശേഷം ഇപ്പോൾ ആശുപത്രികളുടെ ആധുനികവൽക്കരണം അതിവേഗം പുരോഗമക്കുകയാണ്. പിണറായി സർക്കാർ തുടങ്ങിവെച്ച നാല് മിഷനുകളിലെ ആർദ്രം പദ്ധതി കേരളത്തിലെ പ്രാഥമിക ആരോഗ്യം കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ മുഖം മാറ്റുകയാണ്. കെ കെ ശൈലജ ടീച്ചറുടെ നേതൃപാടവത്തിൽ കേരളം ആരോഗ്യ രംഗത്ത് എങ്ങനെ മാറുന്നു എന്ന് അറിയണമെങ്കിൽ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒന്ന് പോയി കണ്ടാൽ മതി.

48 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം, ഒരേ സമയം 3 പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയുൾപ്പെടുന്ന ആധുനിക രീതിയിലുള്ള മോര്‍ച്ചറി സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികള്‍ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി റീജിയണല്‍ ജെറിയാട്രിക്സ് സെന്റര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സജ്ജമാക്കി. 60 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ക്കായി 16 ഹൈ ടെക് കിടക്കകള്‍ വീതമുള്ള 2 വാര്‍ഡുകളാണുള്ളത്. ജെറിയാട്രിക് വിഭാഗത്തില്‍ പി.ജി. കോഴ്സും ആരംഭിക്കും. വയോജനങ്ങളുടെ ചികിത്സയും പരിചരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി വയോജന പരിചരണത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രം കൂടിയാണിത്.
അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവര്‍ക്ക് വിദഗ്ധ ചികിത്സ നല്കി ജീവിതത്തിലേക്ക് തിരികെകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം നിലയിൽ പോളിട്രോമ വിഭാഗം സജ്ജമാക്കിയിട്ടുള്ളത്. സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രോളിട്രോമ വിഭാഗം ഏകോപിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും സര്‍ജറി ഐ.സി.യുവില്‍ 18 കിടക്കകളുമാണ് ലോകോത്തര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് കാര്‍ഡിയോളജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള ഐ.സി.യു എന്നിവയാണ് ഇവിടെയുള്ളത്. 51,000 ലധികം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചതാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം. വിപുലമായ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ കാര്‍ഡിയോളജി വിഭാഗത്തിലും രോഗികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കും.
ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന് തീയറ്ററുകള്‍ നാലാം നിലയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലായിപ്പോഴും അണുവിമുക്തമായിരിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയാണ് മോഡ്യുലാര്‍ ഓപറേഷന് തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ലൈറ്റുകള്‍ ആവശ്യാനുസരണം ഏത് രീതിയിലും തിരിക്കാന്‍ കഴിയുന്ന ഹാങ്ങിംഗ് പെന്റന്റ് മറ്റൊരു പ്രത്യേകതയാണ്. 18 കിടക്കകളുള്ള പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയായിരിക്കും.