അപകടകാരിയായ കൊറോണ പടര്‍ന്നത് ഈനാംപേച്ചി വഴിയെന്ന് നിഗമനം
മരണകാരിയായ കൊറോണ പടർന്നത് ഈനാംപേച്ചിയിൽ നിന്നാണെന്ന് പുതിയ നിഗമനം. കൊറോണയുടെ ഉത്ഭവവും പടരാനുള്ള കാരണവും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. പുതിയ നിഗമനപ്രകാരം ഈനാംപേച്ചിയാണ് കൊറോണ വാഹകരെന്നാണ് ശാത്രം കണ്ടെത്തിയിരിക്കുന്നത്.
2012 ലെ മെര്‍സ് രോഗം വവ്വാലില്‍ നിന്ന് ഉത്ഭവിച്ച് മറ്റൊരു ജീവിയായ ഒട്ടകം വഴിയാണ് മനുഷ്യരിലെത്തിയത്. 2002ല്‍ സാര്‍സ് രോഗം പടരാനിടയാക്കിയ കൊറോണവിഭാഗത്തില് പെട്ട വൈറസ് ഉത്ഭവിച്ചത് വവ്വാലിലാണെങ്കിലും വെരുക് (മരപ്പട്ടി) വഴിയാണ് അത് മനുഷ്യരിലേക്കെത്തിയത്. അത്തരത്തില്‍ കൊവിഡ് 19ന് കാരണമായ വൈറസ് വവ്വാലുകളില്‍ നിന്ന് പടര്‍ന്നത് ഈനാംപേച്ചി വഴിയാകാമെന്നാണ് ഏറ്റവും പുതിയ നിഗമനം.
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ലോകത്ത് ഏറ്റവും അധികം അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്ന മൃഗങ്ങളിലൊന്നാണ് ഈനാംപേച്ചികള്‍. ഇവയുടെ മാംസം വിലയേറിയതാണ്. മാത്രവുമല്ല ശരീരത്തിലെ ശല്ക്കങ്ങള് പല വൈദ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നുണ്ട്.
കൊറോണയുടെ ഉത്ഭവം വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണെന്നും അത് വവ്വാലില്‍ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് എത്തിയതാണെന്നുമാണ് ഇതുവരെയുള്ള കണ്ടെത്തൽ. വവ്വാലില്‍ നിന്ന് ഉത്ഭവിച്ച വൈറസ് മനുഷ്യരില്‍ കയറുന്നതിന് മുമ്പ് രൂപമാറ്റത്തിന് വിധേയമായിട്ടുണ്ടെന്നാണ് കരുതുന്നത്. അതിന് കാരണമായ ജീവി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈനാംപേച്ചി (ഉറുമ്പ് തീനി) ആകാം അതെന്നാണ് ശാസ്ത്രലോകം എത്തിയിരിക്കുന്ന നിഗമനം. നേരത്തെ പാമ്പിൽ നിന്നാണ് വന്നതെന്നായിരുന്നു സംശയം. എന്നാല്‍ അതല്ലെന്ന് പിന്നീട് തെളിഞ്ഞു.
ഓസ്ട്രേലിയയിലെ ഇമ്മ്യൂണോളജിസ്റ്റ് സ്റ്റാന്‍ലി പേള്‍മാനും രോഗം പടര്‍ത്താനുള്ള സാധ്യത ലിസ്റ്റില്‍ ഈനാംപേച്ചിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിച്ച കൊറോണ വൈറസിന്റെ ജനിതക ശ്രേണി കൊവിഡിനു കാരണമായ സാര്‍സ് കോവ്- 2 വൈറസുമായി വലിയ സാദൃശ്യം കാണിക്കുന്നു എന്നാണ് മിഷിഗന്‍ യൂനിവേഴ്സിറ്റി ലാബിലെ യാങ് ഷാങ് ഗവേഷക ഗ്രൂപ്പിന്റെ പഠനം. രണ്ട് വൈറസുകളും 91% സമാനമായ ജനിതക ശ്രേണിയാണ് കാണിച്ചത്.
ഈനാംപേച്ചിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈനാംപേച്ചികളുടെ ശരീരത്തിലെ ഘടകങ്ങള്‍ക്ക് അത്തരത്തില്‍ ഈ വൈറസിനെ രൂപമാറ്റത്തിന് വിധേയമാക്കാനുള്ള ശേഷിയുണ്ടെങ്കിലും എരുമ, പൂച്ച ആട്, പ്രാവ് എന്നിവയെല്ലാം രോഗ വാഹകരുടെ പട്ടികയിലുണ്ടെന്നത് ഈനാംപേച്ചിയാണെന്ന സ്ഥിരീകരണത്തിലെത്താനാവാതെ പോവുന്നു.
അതേസമയം വൈറസിന്റെ ഉത്ഭവം വവ്വാലുകള്‍ തന്നെയാണെന്ന ഏതാണ്ട് തീര്‍പ്പില്‍ ശാസ്ത്രലോകമെത്തിക്കഴിഞ്ഞു. എന്നാല്‍ മനുഷ്യരിലേക്ക് പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ചില മൃഗങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന നിഗമനത്തില്‍ തീര്‍പ്പ് കല്പിക്കാനാവില്ലെന്നാണ് മെല്‍ബണിലെ മൊമാഷ് യൂനിവേഴ്സിറ്റി മൈക്രോബയോളജി വിഭാഗം തലവന്‍ പ്രൊഫസര്‍ സ്റ്റീഫന്‍ ടര്‍ണര്‍ പറയുന്നത്. ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ 41 കൊവിഡ് രോഗികളില്‍ 27പേരും വുഹാനിലെ മാര്‍ക്കറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. പക്ഷെ ഏറ്റവും ആദ്യത്തെ കേസ് ഈ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതല്ലതാനും. ഇങ്ങനെ ശാസ്ത്രജ്ഞരെ ഒരു നിഗമനത്തിലെത്താന്‍ പ്രയാസപ്പെടുത്തുന്ന ഒട്ടേറെ കാരണങ്ങളുണ്ട്.
courtesy – theguardian.com, theconversation.com, www.sciencealert.com