നോ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ നിരവധി സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു
തമിഴിലെ സൂപ്പർതാരത്തിന്റെയും രാഷ്ട്രീയ നേതാവിന്റെയും മകളായിട്ടുകൂടി തനിക്ക് ഇന്റസ്ട്രിയിൽ നിന്നും മോശം പെരുമാറ്റം എതിരിടേണ്ടി വന്നിട്ടുണ്ടെന്ന് വരലക്ഷ്മി ശരത് കുമാർ പറയുന്നു.
“ചലച്ചിത്രബന്ധമുള്ള കുടുംബത്തിൽ നിന്നായിട്ടുപോലും ദുരുദ്ദേശ്യത്തോടെ പലരും സമീപിച്ചു. അവരുടെ സംഭാഷണത്തിന്റെ ഫോൺരേഖ എന്റെ കൈവശമുണ്ട്. നോ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ നിരവധി സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. പക്ഷേ നിലപാട് മയപ്പെടുത്താൻ തയ്യാറായില്ല. ഇപ്പോഴെന്റെ 25 സിനിമ പുറത്തിറങ്ങി. 29‐ാമത്തെ സിനിമയുടെ കരാറും ഒപ്പിട്ടു”
“വഴങ്ങാമോ അവസരംതരാം എന്നു പറഞ്ഞ് പലരും പുറകേവരും. അപ്പോൾ മുഖത്ത് നോക്കി നോ എന്നുപറഞ്ഞ് തിരിഞ്ഞ് നടക്കാനാകണം. അങ്ങനെ പറയാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് വേണ്ടത്.” ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. മീടൂ പ്രസ്ഥാനത്തിന് തെന്നിന്ത്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി.
“വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാൻ സ്ത്രീകൾ തയ്യാറാകണം. ചിലർ അവസരങ്ങൾക്കുവേണ്ടി വഴങ്ങിക്കൊടുക്കുകയും അവസരങ്ങൾ കുറയുമ്പോൾ പരാതിപ്പെടുകയുംചെയ്യാറുണ്ട്. എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനം എടുക്കേണ്ടത് സ്ത്രീയാണ്. നോ പറയാൻ ധൈര്യം ആവശ്യമാണ്. അവസരങ്ങൾ കുറഞ്ഞാലും പൊരുതി മുന്നേറാനുള്ള ചങ്കൂറ്റംവേണം’- വരലക്ഷ്മി പറഞ്ഞു.
സൗത്ത് ഇന്ത്യൻ സിനിമയിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. ചെറിയ കാലയളവിനുള്ളിൽ തന്നെ തന്റേതായ ഇടം സിനിമാ മേഖലയിൽ ഉറപ്പിക്കാൻ സാധിച്ച താരം കസബയിലൂടെ മലയാളത്തിലും തിളങ്ങി.
പോടാ പോടി എന്ന സിനിമയിലൂടെയാണ് വരലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. ബാലയുടെ തറൈ തപ്പട്ടൈയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. സർക്കാർ, സണ്ടക്കോഴി-2 തുടങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് കഥാപാത്രങ്ങൾ വലിയ ശ്രദ്ധനേടി.