അന്ന് റാഗ് ചെയ്ത ആ പയ്യനാണ് ഇന്ന് തിയേറ്ററുകളുടെ ഇരമ്പലായ ഫഹദ് ഫാസില്‍
ഭാവം വിടരാത്ത പഴയ കണ്ണുകളായിരുന്നില്ല, അയാളുടേത്.. ലോകത്തെ സകല ഭാവവും ഒരു വാശിയോടെ വാരിപ്പിടിച്ചവന്റെ ആവേശമുണ്ടായിരുന്നു ആ കണ്ണുകളിൽ… ഒടുവിൽ, കാസർകോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകൾ പൊന്തിവരുമ്പോൾ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററിൽ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസിൽ.
ഫഹദ് ഫാസിലിനെ കുറിച്ച് മനോഹരമായ ഒരു ഓര്‍മ്മ..
കെ എ സെയ്ഫുദ്ദീന്‍
ഏറെ കാലത്തിനു ശേഷം നാട്ടിൽ പോയപ്പോൾ അപ്പച്ചിയുടെ മകൻ പറഞ്ഞ ആ കഥ ഇപ്പോൾ ഒാർത്തുപോകുന്നു…
കൃത്യം 15 വർഷം മുമ്പാണ് ആ കഥ നടക്കുന്നത്…
2002ലെ ഒരു വൈകുന്നേരം ആലപ്പുഴ കടപ്പുറത്ത് ഏതാനും കൂട്ടുകാരുമായി കാറ്റുകൊള്ളാൻ വന്ന സുന്ദരനായ ഒരു പയ്യനെ കടപ്പുറത്തെ സ്ഥിരംകുറ്റികൾ ചേർന്ന് റാഗ് ചെയ്തു. ആ പയ്യനുചുറ്റും കൂടിനിന്ന് ‘പൂവേ..ഒരു മഴമുത്തം…’’ എന്ന പാട്ടിലെ ഒട്ടും കൊള്ളാത്ത ചുവടുകളുമായായിരുന്നു ആ ചെറുപ്പക്കാർ പയ്യനെ നിർദയം അപഹസിച്ചത്…
ഒരൊറ്റ തെറ്റേ ആ പയ്യൻ ചെയ്തുള്ളു… ‘കൈയെത്തും ദൂരത്ത്’ എന്ന സിനിമയിൽ ആ പാട്ട് ആടിപ്പാടിയ നടൻ അയാളായിരുന്നു…
അഭിനയിക്കാൻ അറിയാതെ ബാപ്പ സൂപ്പർ സംവിധായകനായതിന്റെ പേരിൽ നടനാകാൻ ഇറങ്ങിത്തിരിച്ചുവെന്നു പറഞ്ഞ് കളിയാക്കി അവർ ആ പയ്യനെ കടപ്പുറത്തുനിന്നു പായിപ്പിച്ചു….
ഒടുവിൽ, കാസർകോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകൾ പൊന്തിവരുമ്പോൾ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററിൽ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസിൽ.
പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല…
പിന്നീടൊരിക്കൽ ഒാർക്കുട്ട് കാലത്ത് അയാളെ ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങിനോ മറ്റോ പഠിക്കുന്നൊരു ചെറുപ്പക്കാരനായി കണ്ടതോർക്കുന്നു…
ഒാർക്കുട്ടൊക്കെ പോയി ഫേസ്ബുക്കൊക്കെയായ കാലത്ത് 2009 ൽ ആ ചെറുപ്പക്കാരൻ പഴയ കട്ടി മീശയൊക്കെ ചുരണ്ടിക്കളഞ്ഞ് പതിനഞ്ച് മിനിട്ട് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
‘കേരള കഫേ’ എന്ന 10 സിനിമകളുടെ ആ പരീക്ഷണത്തിൽ അയാൾ ഞെട്ടിച്ചുകളഞ്ഞു. ഭാവം വിടരാത്ത പഴയ കണ്ണുകളായിരുന്നില്ല അയാളുടേത്. ലോകത്തെ സകല ഭാവവും ഒരു വാശിയോടെ വാരിപ്പിടിച്ചവന്റെ ആവേശമുണ്ടായിരുന്നു ആ കണ്ണുകളിൽ…
ഒടുവിൽ, കാസർകോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകൾ പൊന്തിവരുമ്പോൾ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററിൽ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസിൽ.
സംവിധായകർക്കായി വിട്ടുകൊടുത്തൊരു നടൻ മലയാളത്തിൽ ഇപ്പോൾ ഇയാളല്ലാതെ മറ്റൊരാളില്ല…
അന്നത്തെ ആ കടപ്പുറം നായകന്മാർ ഇപ്പോൾ ആലപ്പുഴ കൈരളി തിയറ്ററിൽ ക്യൂ നിന്ന് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കാണുന്നുണ്ടാവും…
ഞങ്ങൾ പഠിച്ചിറങ്ങിപ്പോയ ആലപ്പുഴ എസ്.ഡി കോളജിലായിരുന്നു പിന്നീട് ഫഹദും ബോബനുമൊക്കെ പഠിച്ചത് എന്നതിൽ നിഗൂഢമായ ആഹ്ലാദവും തോന്നുന്നു…